കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ജൂൺ 6, തിങ്കളാഴ്‌ച

ദുരിതമഴ: അരക്കോടിയുടെ നാശം

തൊടുപുഴ: കാലവര്‍ഷം ശക്‌തമായതോടെ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്‌ വന്‍നാശനഷ്‌ടം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചുമാസത്തിനിടെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട്‌ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വന്‍ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. ഡോക്‌ടര്‍മാരുടെയും ഫീല്‍ഡ്‌ സ്‌റ്റാഫിന്റെയും നിസഹകരണ സമരംമൂലമാണ്‌ രോഗബാധിതരുടെ യഥാര്‍ഥ കണക്ക്‌ ലഭ്യമാകാത്തത്‌.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വീടു തകര്‍ന്നും കാര്‍ഷികവിള നശിച്ചും 48.52 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ പനിയും മറ്റു പകര്‍ച്ച വ്യാധികളും പിടിപെട്ട്‌ 20,491 പേരാണ്‌ ചികിത്സ തേടിയത്‌. 2010 ല്‍ ഇത്‌ 35,223 ആയിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭത്തിലും പകര്‍ച്ചവ്യാധികള്‍ ബാധിച്ചും 21 ജീവനാണ്‌ പൊലിഞ്ഞത്‌. ഇത്തവണ മരണമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ജില്ലയില്‍ ഇതുവരെ 31.37 ലക്ഷം രൂപയുടെ കൃഷിനാശമാണ്‌ ഉണ്ടായത്‌. വീടു തകര്‍ന്ന്‌ 1.35 ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. 22 വീടുകളാണ്‌ തകര്‍ന്നത്‌. ഇതില്‍ 19 എണ്ണം ഭാഗികമായും മൂന്നെണ്ണം പൂര്‍ണമായും നശിച്ചു. ഇവയില്‍ രണ്ടെണ്ണം പീരുമേട്ടിലും ഒരെണ്ണം തൊടുപുഴയിലുമാണ്‌.
ശരാശരി മഴമാത്രമാണ്‌ ജില്ലയില്‍ ലഭിച്ചത്‌. ഇന്നലെവരെ 26 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കലയന്താനിയിലും കല്‍ത്തൊട്ടിയിലും ഉരുള്‍പൊട്ടി കൃഷിനാശമുണ്ടായി. കലയന്താനിയില്‍ രണ്ടേക്കറിലെയും കല്‍ത്തൊട്ടിയില്‍ അരയേക്കറിലെയും കൃഷി നശിച്ചു.
കഴിഞ്ഞവര്‍ഷം പനി ബാധിച്ച്‌ 12 പേരും പ്രകൃതിക്ഷോഭത്തില്‍ ഒന്‍പതുപേരുമാണ്‌ മരിച്ചത്‌. ഏറ്റവും കൂടുതല്‍ പേര്‍ എലിപ്പനി ബാധിച്ചാണ്‌ മരിച്ചത്‌. ഒന്‍പതു പേര്‍. കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ എന്നീ രോഗങ്ങള്‍ ബാധിച്ച്‌ ഓരോരുത്തരും മരിച്ചിരുന്നു. ഈ വര്‍ഷം പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. ഇത്തവണ ഏറ്റവും കൂടതല്‍ പേര്‍ ചികിത്സ തേടിയത്‌ വയറിളക്കം ബാധിച്ചാണ്‌. ഈ രോഗം ബാധിച്ച്‌ കഴിഞ്ഞവര്‍ഷം 6199 പേരും ഇത്തവണ 3671 പേരുമാണ്‌ ചികിത്സ തേടിയത്‌.
കഴിഞ്ഞ തവണ ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ എലിപ്പനിയുടെ ലക്ഷണം ഇത്തവണ 23 പേരില്‍ കണ്ടെത്തി. പക്ഷേ നാലുപേരില്‍ മാത്രമേ സ്‌ഥിരീകരിച്ചുള്ളു. കഴിഞ്ഞ വര്‍ഷം 13 പേരിലാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. 2010 ല്‍ ചിക്കന്‍ പോക്‌സ് ബാധിച്ച്‌ 717 പേരും ഈവര്‍ഷം 523 പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇത്തവണ എട്ടു പേരില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുകയും 28 പേരില്‍ രോഗലക്ഷണം കണ്ടെത്തുകയും ചെയ്‌തു. 2010 ല്‍ 56 പേരില്‍ ഈ രോഗം സ്‌ഥിരീകരിക്കുകയും 31 പേരില്‍ സംശയിക്കപ്പെടുകയും ചെയ്‌തിരുന്നു. കഴിഞ്ഞവര്‍ഷം 18 പേര്‍ക്കും ഇത്തവണ 12 പേര്‍ക്കും മലേറിയ ബാധിച്ചു. 2010 ല്‍ 39 പേര്‍ക്കു ബാധിച്ച മഞ്ഞപ്പിത്തം ഇത്തവണ എട്ടുപേരിലായി ചുരുങ്ങിയത്‌ ആശ്വാസം പകരുന്നു. കൂടാതെ ഇത്തവണ 18 പേര്‍ക്ക്‌ ടൈഫോയ്‌ഡും ബാധിച്ചിട്ടുണ്ട്‌. ഇപ്രാവശ്യം രണ്ടുപേരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും ചിക്കുന്‍ ഗുനിയ സ്‌ഥിരീകരിച്ചിട്ടില്ല.രോഗപ്രതിരോധത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ ജലദോഷം വന്നാല്‍പോലും എച്ച്‌1 എന്‍1 രോഗത്തിനുള്ള മരുന്ന്‌ കഴിക്കണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഗര്‍ഭിണികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ഈ രോഗം വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. കൂടാതെ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം പണിയെടുക്കുന്നവരും ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു. എലിപ്പനിക്കെതിരേയുള്ള മരുന്ന്‌ ഉപയോഗിക്കാനും നിര്‍ദേശിക്കുന്നുണ്ട്‌.
രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡോക്‌ടര്‍മാരും ഫീല്‍ഡ്‌ സ്‌റ്റാഫും നടത്തുന്ന സമരം ഇതിനെ സാരമായി ബാധിക്കുമെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
രോഗബാധിതരുടെ കൃത്യമായ വിവരം ആരോഗ്യ വിഭാഗത്തിന്‌ ലഭിക്കാത്തതിനാല്‍ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ച്‌ രോഗങ്ങള്‍ പടര്‍ന്നാലും കണ്ടെത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. മാസങ്ങളായുള്ള സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ്‌ അധികൃതരുടെ ഭാഷ്യം.

1 അഭിപ്രായം: