കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ജൂൺ 3, വെള്ളിയാഴ്‌ച

ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കാറ്റിലും മഴയിലും വൈദ്യുത- ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കര്‍ കൃഷി നശിച്ചു. ഏലം, കാപ്പി, കുരുമുളക്‌, വാഴ വിളകളും വ്യാപകമായി നശിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മണ്ണിടിഞ്ഞ്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കാലവര്‍ഷം ശക്‌തമായതോടെ ഇടുക്കി ജലസംഭരണികളില്‍ ജലനിരപ്പുയര്‍ന്നു. ഇന്നലെ രാവിലെ എട്ടിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 2319.58 അടിയായിരുന്നു. മുന്‍വര്‍ഷം ഇതേ ദിവസം ഇത്‌ 2311.3 അടിമാത്രമായിരുന്നു. ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നലെ പുലര്‍ച്ചെ തുറന്നു. ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്‌തിപ്പെട്ടതിനെത്തുടര്‍ന്നു പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്‌. പെരിയാറിന്റെ തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന ഒട്ടേറെ കാര്‍ഷിക വിളകള്‍ വെള്ളത്തില്‍ മുങ്ങി. ബുധനാഴ്‌ച രാത്രിയില്‍ പെയ്‌ത കനത്ത മഴയിലാണു പെരിയാര്‍ കരകവിഞ്ഞൊഴുകിയത്‌. തീരമേഖലകളില്‍ കൃഷി ചെയ്‌തിരുന്ന കപ്പയും വാഴയും ഉള്‍പ്പെടെയുള്ള വിളകളാണ്‌ വെള്ളംകയറി നശിച്ചത്‌. ഇതു കൂടാതെ മറ്റു പല സ്‌ഥലങ്ങളിലും കൃഷി ചെയ്‌തിരുന്ന ആയിരക്കണക്കിനു വാഴകളും കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്‌.

പഴയരിക്കണ്ടം
- തട്ടേക്കല്ല്‌ ഭാഗത്തുണ്ടായ ശക്‌തമായ കാറ്റിലും പേമാരിയിലും വ്യാപകമായ കൃഷിനാശം. കുലച്ച വാഴകളാണ്‌ നശിച്ചതിലേറെയും. കനത്ത മഴയില്‍ വട്ടവടയില്‍ വീണ്ടും വീടുകള്‍ തകര്‍ന്നു.ഏലപ്പാറ - ഉപ്പുതറ റൂട്ടില്‍ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഏലപ്പാറ പഞ്ചായത്ത്‌ ഹൈസ്‌കൂളിനു സമീപം മണ്‍തിട്ട ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനി കൊന്താലപ്പള്ളിക്ക്‌ സമീപം ഉരുള്‍പൊട്ടി രണ്ടേക്കറോളം സ്‌ഥലത്തെ റബറും തേക്കും ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. പറമ്പുകാട്ട്‌ മലയുടെ പടിഞ്ഞാറേ ഭാഗത്തിനു താഴ്‌ഭാഗത്താണ്‌ ഉരുള്‍പൊട്ടിയത്‌. മുണ്ടമറ്റം വര്‍ഗീസിന്റ ഉടമസ്‌ഥതയിലുള്ള റബര്‍ തോട്ടമാണ്‌ ഉരുളില്‍ നശിച്ചത്‌. പതിനഞ്ചേക്കര്‍ വരുന്ന തോട്ടത്തിന്റെ മുകള്‍ ഭാഗത്തുനിന്നാണ്‌ ഉരുള്‍ ഉത്ഭവിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. തോട്ടത്തിനു മുകളിലുള്ള തേക്കു തോട്ടത്തില്‍നിന്ന്‌ ആരംഭിച്ച ഉരുള്‍ താഴേക്ക്‌ പതിക്കുകയായിരുന്നു. റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി താഴേക്ക്‌ ഒഴുകിയ ഉരുളില്‍ മുപ്പത്‌ തേക്കുകളും ഇരുനൂറോളം റബര്‍ മരങ്ങളും നശിച്ചു. വലിയ റബര്‍ തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി ഉരുള്‍പോയതിനാല്‍ മറ്റ്‌ അപകടം ഉണ്ടായില്ല.

ഉരുളിനോടൊപ്പം എത്തിയ മലവെള്ളം തോട്ടത്തിനു നടുവിലുള്ള ചെറിയ തോട്ടിലൂടെ ഒഴുകുകയായിരുന്നു. മുകളില്‍നിന്ന്‌ താഴേക്ക്‌ പതിച്ച ഉരുളില്‍ ഒഴുകിയെത്തിയ മരങ്ങളും കല്ലും തോട്ടത്തില്‍ തന്നെയുള്ള ചെറിയ പാറയില്‍ തടഞ്ഞു നിന്നതിനാല്‍ താഴേക്ക്‌ കൂടുതല്‍ നാശം ഉണ്ടായില്ല. അല്‍പംകൂടി മാറിയാണ്‌ ഉരുള്‍ പോയതെങ്കില്‍ സമീപത്തെ രണ്ട്‌ വീടുകള്‍ക്ക്‌ വന്‍ ഭീഷണിയായി മാറിയേനെയെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചും മണ്ണ്‌ ഒലിച്ചുപോയും ലക്ഷങ്ങളുടെ നഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ പറമ്പുകാട്ടു മലയില്‍ ഉരുള്‍പൊട്ടി വന്‍ നാശം നേരിട്ടിരുന്നു.

ഉരുള്‍ പൊട്ടലില്‍ വന്‍ കൃഷിനാശം ഉണ്ടായ വിവരം അറിഞ്ഞ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, മെംബര്‍മാരായ എം. മോനിച്ചന്‍, മനോജ്‌ തങ്കപ്പന്‍, വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ രാമന്‍, വൈസ്‌ പ്രസിഡന്റ്‌ എന്‍. വി. വര്‍ക്കി, പഞ്ചായത്ത്‌ മെംബര്‍മാരായ ജോയി മൈലാടി, മോഹന്‍ദാസ്‌ പുതുശേരി, മെര്‍ളി ജോസഫ്‌, ഷാജി വര്‍ഗീസ്‌, എം. ഐ. വിജയന്‍, ഷീബ രാജശേഖരന്‍, കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, വില്ലേജ്‌ ഓഫിസര്‍ തുടങ്ങിയവര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.

കുളമാവില്‍ ഭൂമി ഇടിഞ്ഞുതാണു
തൊടുപുഴ: പുതുതായി നിര്‍മാണം നടന്നുവരുന്ന വീടിനോടു ചേര്‍ന്നു ഭൂമി ഇടിഞ്ഞുതാണത്‌ ജനങ്ങളെ ആശങ്കയിലാക്കി. കുളമാവ്‌, പല്ലാങ്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്താണ്‌ കിണറിന്റെ ആകൃതിയില്‍ ഭൂമി താഴ്‌ന്നത്‌. പുതിയതായി നിര്‍മിക്കുന്ന വീടിന്റെ മുറ്റത്ത്‌ ബുധനാഴ്‌ച വൈകിട്ട്‌ ചെറിയൊരു കുഴി രൂപപ്പെട്ടതായി വര്‍ഗീസിനു തോന്നി. ഇന്നലെ രാവിലെ എത്തിയപ്പോഴാണ്‌ ഇത്‌ 15 അടിയോളം താഴ്‌ചയില്‍ കിണറിന്റെ രൂപത്തില്‍ കാണപ്പെട്ടത്‌.



ഇഎംഎസ്‌ പദ്ധതിയില്‍ നിര്‍മാണം നടന്നുവരുന്ന വീട്‌ അപകട നിലയിലാകുമോ എന്നാണ്‌ വര്‍ഗീസിന്റെ ഭയം. വിവരം അറിഞ്ഞ്‌ വില്ലേജ്‌ ഓഫിസ്‌ അധികൃതര്‍ സ്‌ഥലത്ത്‌ എത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ