കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

കനത്ത മഴയില്‍ 52 വീട് തകര്‍ന്നു; ഉരുള്‍പൊട്ടല്‍, കൃഷിനാശം

തൊടുപുഴ: കനത്ത മഴയില്‍ നാല് വീട് പൂര്‍ണമായും 48 വീട് ഭാഗികമായും തകര്‍ന്നു. പെരുവന്താനം വില്ലേജില്‍ പതിനഞ്ച് ഇടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായി. പലേടത്തും വ്യാപകമായി കൃഷി നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റവന്യു അധികാരികള്‍ അറിയിച്ചു.

പെരിയാര്‍ ഉള്‍പ്പടെ പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. ജില്ലയില്‍ ഏഴു സെന്റീമീറ്റര്‍ മഴയാണ് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ പെയ്തത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 11 സെന്റീമീറ്റര്‍.

പെരുവന്താനത്ത് മഴയും കാറ്റും വ്യാപകമായ നാശം വിതച്ചു. ഉരുള്‍പൊട്ടലില്‍ ആളപായമൊന്നുമില്ല. കണയങ്കവയല്‍, മതമ്പ, നെടിയോരം, ആനചാരി, തെക്കേമല, വെള്ളാനി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മതമ്പ-കണയങ്കവയല്‍ റോഡ് ഉരുള്‍പൊട്ടലില്‍ മുറിഞ്ഞു. കെ.കെ. റോഡ്, പെരുവന്താനം-ആനചാരി, മുറിഞ്ഞപുഴ, കണയങ്കവയല്‍, ചുഴുപ്പ്-നെടിയോരം, മതമ്പ-കണയങ്കവയല്‍ റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മേഖലയിലെ വൈദ്യുതിബന്ധം തകര്‍ന്നു. പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് എടുത്തു. ഉരുള്‍പൊട്ടല്‍ പെരുവന്താനത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി. വില്ലേജ് ഓഫീസര്‍, രാജേന്ദ്രന്‍, റവന്യു ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് കോഴിമല എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. അറക്കുളത്ത് നെടുങ്ങമാട്ടില്‍ ഗീതയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കീരികോട് വില്ലേജില്‍ തട്ടാരുകുഴിയില്‍ ആര്‍. ഹരിഹരന്റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. കുമാരമംഗലം വില്ലേജിലും ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഉടുമ്പന്നൂര്‍, ഇടമറുക് ഭാഗങ്ങളില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.

മൂലമറ്റം ആശ്രമം ഭാഗത്തും ഇടുക്കി റോഡില്‍ കരിപ്പലങ്ങാട് ഭാഗത്തും മണ്ണിടിഞ്ഞ് റോഡില്‍ വീണതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് വൈകീട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ കരിമല റോഡില്‍ ടാറിങ് ഇടിഞ്ഞു താഴ്ന്നു. സ്‌കൂള്‍ കവലയ്ക്കു മുകളിലുള്ള ഭാഗത്തെ കൊടുംവളവിനു താഴെയാണ് റോഡിന്റെ പകുതിഭാഗം ടാറിങ് കുഴിഞ്ഞ് നില്‍ക്കുന്നത്.

കല്ലാര്‍കുട്ടി മൈലാടുംപാറ റോഡില്‍ ഇഞ്ചപ്പതാലില്‍ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. മുതിരപ്പുഴ എല്‍.പി. സ്‌കൂള്‍ പടി മുതല്‍ കമ്പളികണ്ടം വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തും അപകടഭീഷണി നിലനില്‍ക്കുന്നു. നെടിയാനിക്കല്‍ ബാബുവിന്റെ വീടിനോട് ചേര്‍ന്ന് മുറ്റമുള്‍പ്പടെയുള്ള ഭാഗം ഇടിഞ്ഞുവീണാണ് തടസ്സപ്പെട്ടത്. വീട് അപകട ഭീഷണിയിലാണ്. കമ്പളികണ്ടം പാറത്തോട് റോഡിലും പാറത്തോട് പണിക്കന്‍കുടി റോഡില്‍ കയറ്റത്തിനോടു ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായി.

കൊന്നത്തടി, വാത്തിക്കുടി, നെടുങ്കണ്ടം പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പരിഞ്ചാംകുട്ടി-പൊന്നാമല റോഡില്‍ പൊന്നോലിക്കുന്നേല്‍ പടിയിലും ബഥേല്‍റോഡില്‍ കുരിശടിപ്പാലത്തിനു സമീപവും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പുതുതായി നിര്‍മാണം നടക്കുന്ന മാവടി- പെരിഞ്ചാംകുട്ടി റോഡിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മുള്ളരിക്കുടി ഈട്ടിത്തോപ്പ് റോഡ് ചെളിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി.

ഇടുക്കി ഡാമിനടുത്ത് തങ്കമണി റോഡരുകില്‍ പാറശ്ശേരി ജോസിന്റെ വീടിന്‍െ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇത് റോഡിലേക്ക് വീണത് ഗതാഗത തടസ്സത്തിനിടയാക്കി. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍ കരിപ്പിലങ്ങാട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചി-മധുര ദേശീയപാതയില്‍ ബോഡിമെട്ടിനടുത്തും പൂപ്പാറ-നെടുങ്കണ്ടം പാതയില്‍ ഉടുമ്പന്‍ചോല വരെയും രാജാക്കാട് അടിമാലി പാതയില്‍ പൊന്‍മുടി, വെള്ളത്തൂവല്‍ ഭാഗങ്ങളിലും കുത്തുങ്കല്‍ മാരാര്‍സിറ്റി ഭാഗത്തും മണ്ണിടിഞ്ഞ് വീണു. വീതി കുറവുള്ള പാതകളില്‍ വാഹന ഗതാഗതം ബുദ്ധിമുട്ടായി.

അടിമാലി മേഖലയില്‍ അഞ്ചു വീട് ഭാഗികമായി തകര്‍ന്നു. രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. ഡാമുകള്‍ നിറഞ്ഞുകവിഞ്ഞ് വിവിധസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കൃഷിനാശവുമുണ്ടായി.

അടിമാലി വില്ലേജിന് കീഴിലെ ഇരുമ്പുപാലം, മെഴുകുംചാല്‍ ഭാഗത്ത് ചുള്ളപള്ളിയില്‍ ശ്രീധരന്റെ വീടിന് മുകളിലേയ്ക്ക് വലിയ പുളിമരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. പുളിമരം വൈദ്യുതി ലൈനില്‍ വീണ് മെഴുകുംചാല്‍ റോഡിലെ മൂന്ന് വൈദ്യുതി പോസ്റ്റ് നിലം പതിച്ചു. ശനിയാഴ്ച രാത്രി മുതല്‍ ഇവിടത്തെ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ വില്ലേജ് അതിര്‍ത്തിയില്‍ രണ്ടിടത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞാണ് ഗതാഗതം തടസ്സപ്പെട്ടത്. വെള്ളത്തൂവല്‍- കൊന്നത്തടി റോഡില്‍ പൈപ്പ് ലൈന്‍ ഭാഗത്ത് മണ്ണിടിഞ്ഞ് ഞായറാഴ്ച ഉച്ചവരെ ഗതാഗതംതടസ്സപ്പെട്ടു. കല്ലാര്‍കുട്ടി- കമ്പിളികണ്ടം റോഡില്‍ കമ്പിലൈനിലും റോഡില്‍ മണ്‍തിട്ട ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളത്തൂവല്‍-അടിമാലി റോഡില്‍ വെള്ളത്തൂവല്‍ പോലീസ്‌സ്റ്റേഷന് സമീപം യാക്കോബായ പള്ളിക്ക് മുന്‍വശത്തും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. അടിമാലി, വെള്ളത്തൂവല്‍ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാപ്പി, കുരുമുളക്, കൊക്കോ എന്നിവ നശിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍, കുത്തുപാറ തൊണ്ടിനേത്ത് അബ്രാഹാമിന്റെ വീടിന്റെ മുന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. റോഡിന് വീതി കൂട്ടിയപ്പോള്‍ മണ്‍തിട്ട എടുത്ത ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞത്. വെള്ളത്തൂവല്‍ ചിത്തിനാപിള്ളി ഷിന്റോയുടെ വീടും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്.

പന്നിയാര്‍കുട്ടി, ചുരുളിയില്‍ ചന്ദ്രന്റെ വീടിന് പിന്‍ഭാഗത്ത് പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണ് വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അടിമാലി മേഖലയിലെ പൊന്‍മുടി, കല്ലാര്‍കുട്ടി, ചെങ്കുളം, ആനയിറങ്കല്‍ ഡാമുകളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.

പീരുമേട്, പെരുവന്താനം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞുവീണും മരം പിഴുതുവീണും കൊല്ലം- തേനി ദേശീയ പാതയില്‍ നാലുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. പീരുമേട്ടില്‍ സ്വകാര്യ വ്യക്തി മലമുകളിലേക്ക് വെട്ടിയ റോഡിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത്. പെരുവന്താനം അമലഗിരിയില്‍ വന്‍മരം പിഴുതു വീണതിനെത്തുടര്‍ന്ന് പകല്‍ പത്തു മുതല്‍ പന്ത്രണ്ടുവരെ ഗതാഗതം നിലച്ചു. മൂന്ന് വൈദ്യുതത്തൂണുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. യന്ത്രസഹായത്താല്‍ മണ്ണ് നീക്കി.

പെരുവന്താനത്ത് തെക്കേമല പുതിയാപ്പുറത്ത് ഫിലിപ്പ്, ഈറ്റപ്പുറം ജോണി എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെ കാറ്റിലും മഴയിലും 40 വീടിന് നാശമുണ്ടായി. തെക്കേമല, വെള്ളാനി, വാകമല, കാനമല, കണയങ്കവയല്‍, മതമ്പ, ചുഴിപ്പ്, ആനച്ചാലി, എന്നീ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പ്പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. തോടുകളും അരുവികളും നിറഞ്ഞൊഴുകി മിക്ക പാലങ്ങളും കലുങ്കുകളും വെള്ളത്തിനടിയിലായി. 10 ലക്ഷത്തോളം രൂപയുടെ കൃഷിനാശവും സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

കൊല്ലം - തേനി ദേശീയപാതയിലും വെള്ളം കയറി ഗതാഗതതടസ്സമുണ്ടായി. ദേശീയപാതയില്‍ വണ്ടിപ്പെരിയാറിലും നെല്ലിമലയ്ക്കുമിടയില്‍ എല്ലാ വര്‍ഷവും വെള്ളം കയറുന്ന ഭാഗത്തെ റോഡിലാണ് ഞായറാഴ്ച വെളുപ്പിന് മൂന്നുമണി മുതല്‍ ഗതാഗത തടസ്സമുണ്ടായത്. വാളാര്‍ഡി ഭാഗത്തുനിന്ന് വണ്ടിപ്പെരിയാറിലേക്കൊഴുകുന്ന തോട് നിറഞ്ഞാണ് വെള്ളം റോഡില്‍ കയറിയത്. തോടും റോഡും കൈയേറി ഇവിടെ നിര്‍മിച്ചിരിക്കുന്ന വീടുകള്‍ നീക്കംചെയ്യാത്തതാണ് എല്ലാ വര്‍ഷവും റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സത്തിന് കാരണമാകുന്നത്.എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടെ ഗതാഗതതടസ്സമുണ്ടായിട്ടും ദേശീയപാതാ അധികൃതര്‍ മൗനംപാലിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ