കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 04862 232303, 232242 (കളക്‌ടറേറ്റ്‌), 04869 232077 (പീരുമേട്‌ താലൂക്ക്‌),
04868 232050 (ഉടുമ്പന്‍ചോല), 04862 222503 (തൊടുപുഴ), 04865 264231 (ദേവികുളം).

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ മുള്ളരിങ്ങാട്‌

വിവാഹത്തിനു പോകാനായി പുതുവസ്‌ത്രങ്ങള്‍ വാങ്ങി വീട്ടില്‍ മടങ്ങിയെത്തിയ തോമസിനെയും ഭാര്യ അന്നമ്മയെയും കാത്തിരുന്നതു ദുരന്തം. വനത്തില്‍നിന്നു ചൂരല്‍ വള്ളി ശേഖരിച്ച്‌ കൊട്ടയും വല്ലവും നിര്‍മിച്ച്‌ വിറ്റായിരുന്നു ഇവര്‍ അന്നന്നത്തെ അന്നത്തിനായി വഴി കണ്ടെത്തിയിരുന്നത്‌.

വെള്ളക്കയത്തുള്ള അന്നമ്മയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തോമസും അന്നമ്മയും അഹോരാത്രം പണിയെടുത്ത്‌ രൂപ സ്വരുക്കൂട്ടി വച്ചിരുന്നു. ഇതുമായി ഇന്നലെ മുള്ളരിങ്ങാട്‌പോയി അന്നമ്മയ്‌ക്ക് സാരിയും ബ്ലൗസും തോമസിന്‌ ഷര്‍ട്ടും മുണ്ടും വാങ്ങി ഉച്ചയോടെയാണ്‌ വീട്ടിലെത്തിയത്‌. ഭക്ഷണത്തിനുശേഷം സമീപത്തു താമസിക്കുന്ന സഹോദരന്‍ ബെന്നിയുടെ വീട്ടില്‍ കൊട്ട നെയ്‌ത്ത് ജോലിക്കെത്തിയപ്പോഴാണു മഴ ആരംഭിച്ചത്‌. ചെറിയതോതില്‍പോലും മഴ ചെയ്‌താല്‍ മലയില്‍നിന്ന്‌ വെള്ളം കുത്തിയൊലിച്ച്‌ ഇവിടെ എത്താറുണ്ട്‌. ഇതിനാല്‍ മഴ ശക്‌തിപ്രാപിച്ചതോടെ വീടിനു മുറ്റത്തേക്ക്‌ ഒഴുകിയെത്തിയ മഴവെള്ളം വഴി തിരിച്ചുവിടാന്‍ തോമസും ഭാര്യയുംകൂടി ബെന്നിയുടെ വീട്ടില്‍നിന്നിറങ്ങി. ഈ സമയം ഉരുള്‍പൊട്ടിയെത്തി ഇവരെ കവര്‍ന്നെടുക്കുകയായിരുന്നു.

സിമന്റ്‌ ഇഷ്‌ടികകൊണ്ട്‌ നിര്‍മിച്ച ആസ്‌ബറ്റോസ്‌ ഷീറ്റുമേഞ്ഞ വീട്‌ പൂര്‍ണമായി ഉരുള്‍ കൊണ്ടുപോയി. ഉരുള്‍ കവര്‍ന്നെടുത്ത വീട്ടിലെ ചെറിയ ഇരുമ്പ്‌ അലമാരയിലാണ്‌ ആധാരവും റേഷന്‍ കാര്‍ഡും തുണികളും മറ്റും സൂക്ഷിച്ചിരുന്നത്‌. ഉരുള്‍വന്നുപോയ വഴിയില്‍ ചിതറിക്കിടന്ന ഇരുമ്പ്‌ അലമാരയില്‍ നിന്നു രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ച പുതിയ സാരിയും ഷര്‍ട്ടുമെല്ലാം ദുരന്തത്തിന്റെ നേര്‍ക്കാഴ്‌ചയായി.

അലമാരക്കുള്ളിലെ ചെറിയ കള്ളിയില്‍നിന്ന്‌ 1500 ഓളം രൂപയും രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചു.

തൊഴിലാളി സ്‌ത്രീകള്‍ രക്ഷപെട്ടത്‌ തലനാരിഴയ്‌ക്ക്

തൊഴിലുറപ്പ്‌ പണിക്കെത്തിയ സ്‌ത്രീകള്‍ ഉരുള്‍പൊട്ടലില്‍നിന്നു രക്ഷപെട്ടത്‌ തലനാരിഴ്‌യ്ക്ക്‌. തെങ്ങുംതട്ടേല്‍ ടി.യു. പൗലോസിന്റെ പുരയിടത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ജോലിക്കെത്തിയതായിരുന്നു സമീപപ്രദേശത്ത്‌ താമസിക്കുന്ന 20 ഓളം സ്‌ത്രീകള്‍. ഉച്ചയ്‌ക്കുശേഷം ജോലിക്ക്‌ ഇറങ്ങിയപ്പോള്‍ ശക്‌തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന്‌ ഇവര്‍ ചേറാടിയില്‍ ഗോപിയുടെ വീട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ്‌ മലമുകളില്‍നിന്ന്‌ ഉരുള്‍ പൊട്ടിയെത്തിയത്‌. ഗോപിയുടെ വീട്ടില്‍നിന്ന്‌ 50 മീറ്റര്‍ മാറിയാണ്‌ ദുരന്തത്തിനിരയായ തുരുത്തേല്‍ തോമസിന്റെ വീട്‌. തോമസിന്റെയും ഗോപിയുടെയും വീടിനു മധ്യത്തിലൂടെ വന്ന മലവെള്ളം ഗതിമാറി തോമസിന്റെ വീട്ടിലേക്കു പതിക്കുകയായിരുന്നു. വീട്‌ മലവെള്ള പാച്ചിലില്‍ കുത്തിയൊലിക്കുന്നതുകണ്ട ഇവര്‍ക്ക്‌ ഇനിയും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ബഹളമുണ്ടാക്കി ആളെക്കൂട്ടിയതും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന്‌ ഇറങ്ങിയതും ഇവരായിരുന്നു.

മലവെള്ളപ്പാച്ചില്‍ പതിച്ചത്‌ പാറമടയില്‍

മുള്ളരിങ്ങാട്‌ മലയില്‍നിന്ന്‌ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചില്‍ പതിച്ചത്‌ പാറമടയില്‍. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ മലയില്‍നിന്നെത്തിയ ഉരുള്‍ തുരുത്തേല്‍ തോമസിന്റെ വീട്ടില്‍ പതിച്ച്‌ അരകിലോമീറ്റര്‍ താഴ്‌വശത്ത്‌ വെടിക്കവലയിലുള്ള പാറമടയിലേക്കാണു പതിച്ചത്‌. ഇതിനുശേഷം ശക്‌തികുറഞ്ഞാണ്‌ മലവെള്ളം താഴേയ്‌ക്ക് ഒഴുകിയത്‌. ഇതിനാല്‍ പാറമടയ്‌ക്കു താഴ്‌വശത്തായി താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ സുരക്ഷിതരായി.

വെടിക്കവല പുന്നക്കപ്പടവില്‍ ബാബുവിന്റെ ഉടമസ്‌ഥതയിലുള്ളതാണു പാറമട. 15 വര്‍ഷം മുമ്പ്‌ മുള്ളരിങ്ങാട്‌-ചാത്തമറ്റം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ ഇവിടെ പാറമട ആരംഭിച്ചത്‌. അന്‍പത്‌ അടിയിലേറെ താഴ്‌ചയുള്ള പാറമട പിന്നീട്‌ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ ഇവിടെ ചെറിയ തോതില്‍ ഉരുള്‍ പൊട്ടിയിരുന്നു. ഇതിനുശേഷം രൂപപ്പെട്ട തോട്ടിലൂടെയാണ്‌ പാറമടയിലേക്ക്‌ ഉരുള്‍പൊട്ടിയെത്തിയത്‌.

ഉരുള്‍പൊട്ടല്‍ ഭീഷണിയൊഴിയാതെ

വെടിക്കവല വലിയകല്ലുംചാല്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ദുരന്തത്തിനിരയായ തുരുത്തേല്‍ തോമസിന്റെ നാല്‌ സഹോദരങ്ങളും ചേറാടി വീട്ടില്‍ ഗോപിയുമാണ്‌ ഇവിടെ താമസിക്കുന്നത്‌. വനം വകുപ്പിന്റെ തേക്കുപ്ലാന്റേഷനായ ഇവിടെ മറ്റു പ്രദേശങ്ങളില്‍നിന്ന്‌ ഒറ്റപ്പെട്ടാണ്‌ സ്‌ഥിതി ചെയ്യുന്നത്‌.

കോട്ടപ്പാറ മലയില്‍നിന്നു രണ്ടു വര്‍ഷം മുമ്പു ഉരുള്‍പൊട്ടിയെത്തിയിരുന്നു. അന്നു കഷ്‌ടിച്ചാണ്‌ ഈ കുടുംബങ്ങള്‍ ദുരന്തത്തില്‍നിന്നു രക്ഷപെട്ടത്‌. മലമ്പ്രദേശമായതിനാല്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്‌.

രക്ഷാപ്രവര്‍ത്തനത്തിന്‌ കൈകോര്‍ത്ത്‌

രക്ഷാപ്രവര്‍ത്തനത്തിന്‌ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും കൈകോര്‍ത്തു. ദുരന്തം നടന്ന്‌ ഒരുമണിക്കൂറിനുള്ളില്‍ പാറമടയില്‍ നിന്ന്‌ തോമസിന്റെ മൃതദേഹം കണ്ടെടുക്കാനായി.

ദമ്പതികള്‍ക്ക്‌ കണ്ണീരോടെ വിട
വണ്ണപ്പുറം: ഉരുള്‍പൊട്ടലിന്റെ ഭീതി വിട്ടൊഴിയും മുമ്പേ മുള്ളിരങ്ങാട്‌ ഗ്രാമം ദമ്പതികള്‍ക്ക്‌ കണ്ണീരോടെ വിടയേകി.
തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച തുരുത്തേല്‍ തോമസ്‌ വര്‍ഗീസി (52)ന്റെയും ഭാര്യ അന്നമ്മയുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ്‌ സഹോദരന്‍ ജോര്‍ജിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചത്‌. പ്രദേശത്ത്‌ ആദ്യമായി സംഭവിച്ച ദുരന്തത്തിന്റെ പ്രകമ്പനത്തില്‍ നിന്നു മുക്‌തിനേടാനാകാതെ മലയോര ജനത മുഴുവന്‍ തേങ്ങലടക്കിപ്പിടിച്ച്‌ ഇരുവരെയും കാണാന്‍ ഒഴുകിയെത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുപ്രവര്‍ത്തകരുമടക്കം വന്‍ ജനാവലിയാണ്‌ ദമ്പതികള്‍ക്ക്‌ വിടയേകിയത്‌. പ്രത്യേകം തയാറാക്കിയ പന്തലില്‍ തോമസിനെയും അന്നമ്മയെയും ചേര്‍ന്നു വച്ചതോടെ മൗനം ഭഞ്‌ജിച്ച്‌ ദുഃഖം അണപൊട്ടി.
തോമസിന്റെ വന്ദ്യ വയോധികയായ മാതാവ്‌ മേരിയുടെ അലമുറകള്‍ ശിലാഹൃദയങ്ങളെപ്പോലും അലിയിക്കുന്ന രീതിയിലായിരുന്നു. രാവിലെ പലഹാര നിര്‍മാണ യൂണിറ്റിലേക്ക്‌ ജോലിക്കായി പോകുമ്പോള്‍ മുറ്റം അടിച്ചുകൊണ്ടിരുന്ന മരുമകളുടെയും വീടിന്റെ ഉമ്മറത്തിരുന്ന മകന്റെയും ഓര്‍മകള്‍ എടുത്തുപറഞ്ഞായിരുന്നു മാതാവിന്റെ വിലാപം. ഇതിനിടെ തോമസിന്റെ സഹോദരന്‍ സാജു മോഹാലസ്യപ്പെട്ട്‌ വീണു. തൊട്ടുപിന്നാലെ മറ്റൊരു സഹോദരന്‍ ബെന്നിയുടെ ഭാര്യയും മകളും ബോധമറ്റ്‌ നിലത്തുവീണു. പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ഇവരെ അടിയന്തര ശുശ്രൂഷകള്‍ക്ക്‌ വിധേയമാക്കി. പൊതുദര്‍ശനത്തിനുവച്ച വീടും പരിസരവും ജനാവലിയെ ഉള്‍ക്കൊള്ളാനാകാതെ തിങ്ങിനിറഞ്ഞു. ഗ്രാമപഞ്ചായത്തുമെമ്പര്‍ ടി.യു.ജോസ്‌ ഉച്ചഭാഷിണിയിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്‌ നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു.

മൃതദേഹം കാണുന്നതിന്‌ തിരക്കുകൂട്ടിയ ജനസഞ്ചയത്തെ നിരയായി കടത്തിവിട്ട്‌ കാളിയാര്‍ പോലീസും ജാഗരൂകരായി. ജലവിഭവവകുപ്പുമന്ത്രി പി.ജെ.ജോസഫിനുവേണ്ടിയും ജില്ലാ കലക്‌ടര്‍ ഇ.ദേവദാസിനുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ അലക്‌സ് കോഴിമല, വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍, ഡി.സി.സി. പ്രസിഡന്റ്‌ റോയി.കെ.പൗലോസ്‌, സി.പി.എം.ജില്ലാ സെക്രട്ടറി എം.എം.മണി, ഇളംദേശം ബ്ലോക്കു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഹൈറുന്നിസ ജാഫര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.എസ്‌.സിദ്ധാര്‍ഥന്‍, തൊടുപുഴ മുനിസിപ്പല്‍ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ്‌ ജോണ്‍, കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി എം.ജെ.ജേക്കബ്‌, തൊടുപുഴ എ.എസ്‌.പി: ആര്‍.നിഷാന്തിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സിബി ജോസഫ്‌, എം.മോനിച്ചന്‍, വണ്ണപ്പുറം സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം.സോമന്‍, ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കളപ്പുര, മെമ്പര്‍മാരായ ലൈല രമേശ്‌, സി.ഇ.ഷെമീര്‍, ഡി.സി.സി. മെമ്പര്‍ ബേബി വട്ടക്കുന്നേല്‍, ടി.ആര്‍. ബഷീര്‍, സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറി മാത്യു വര്‍ഗീസ്‌ തുടങ്ങിയവരും ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുള്ളരിങ്ങാട്‌ ലൂര്‍ദ്‌ പള്ളിവികാരി ഫാ.ജെയിംസ്‌ വടക്കേക്കുടി സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. പ്രത്യേകം തയാറാക്കിയ ഒരു കുഴിയില്‍ തന്നെ ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ മൃതദേഹങ്ങള്‍ ജനസഞ്ചയം സാക്ഷിയാക്കി സംസ്‌കരിച്ചു

1 അഭിപ്രായം: